ഇടുക്കി: സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനകള്‍ക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദർശിപ്പിക്കരുത് എന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു.
മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ 'അകാരണമായി' പ്രചരിപ്പിക്കരുത് എന്നും ഉത്തരവില്‍ പരാമർശമുണ്ട്.
പരിശോധനകളും നടപടികളും കർശനമാക്കുന്നതിനായി ഒക്ടോബർ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിചിത്ര പരാമർശം ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് പുറത്തുവന്നതോടെ, നിലവില്‍ പഴകിയതും മോശമായതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്താലും ഉദ്യോഗസ്ഥർ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നില്ല. നടപടികളെല്ലാം ഇപ്പോള്‍ രഹസ്യസ്വഭാവത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് വകുപ്പിനുള്ളില്‍ത്തന്നെ ഒരുവിഭാഗം ജീവനക്കാർക്കിടയില്‍ എതിർപ്പിന് കാരണമായിട്ടുണ്ട്.
മോശം ഭക്ഷണം വിതരണം ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഇങ്ങനെ നടപടിയെടുത്തകാര്യം വാർത്താമാധ്യമങ്ങളില്‍ വരുന്നത് 'അകാരണമാകുന്നത്' എങ്ങനെയെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. മാധ്യമങ്ങളില്‍ വാർത്ത വരുന്നതുകൊണ്ടാണ് ഭക്ഷണശാലകള്‍ നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ നിർബന്ധിതരാകുന്നത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിലെ ഈ പരാമർശത്തിൻ്റെ ബലത്തില്‍, ഭക്ഷണശാലകളുടെ ഉടമകള്‍ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കി നടപടി ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും അവർ ആശങ്കപ്പെടുന്നു. ഉത്തരവില്‍ വ്യക്തത വരുത്തി, 'അകാരണമായി പ്രചരിപ്പിക്കരുത്' എന്ന പരാമർശം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

Post a Comment